Wednesday, 31 October 2012

നരകത്തിലേക്കുള്ള വണ്ടി

ഇതൊരു ഒറ്റപ്പെട്ട സംഭവമാവാം. പ്രത്യേകിച്ച് വാദമുഖങ്ങള്‍ ഒന്നും തന്നെയില്ല ഈ സംഭവത്തിന്‌. എന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച സംഭവങ്ങളില്‍ ഒന്ന്. കയ്പ്പേറിയതും മാറി ചിന്തിക്കാന്‍ ഹേതുവുമായ ഇത്തരം സംഭവങ്ങളുടെ മൂലകാരണങ്ങളെ വേണമെങ്കില്‍ നമുക്ക് ഒരു തരത്തില്‍ പരിണാമസിദ്ധാന്തത്തിന്റെ വക്താക്കളായി അംഗീകരിക്കാവുന്നതാണ്.
രണ്ടു വര്ഷം മുമ്പാണ്, ഞാന്‍ ജോലി ചെയ്യുന്ന ഓഫീസിലേക്ക് ഹെഡ് ഓഫീസില്‍ നിന്നും എന്റെ ഒരു സഹപ്രവര്‍ത്തകന് കയറി വന്നു. ഒരു സൗകര്യത്തിനു വേണ്ടി അദ്ദേഹത്തിനെ നമുക്ക് 'ഈശ്വര്‍' എന്ന് വിളിക്കാം. സമയം രാവിലെ ഏതാണ്ട് 11 മണി ആയിക്കാണും. മുസ്ലിം മത വിശ്വാസിയും ബഹ്‌റൈന്‍ സ്വദേശിയുമായ അദ്ദേഹത്തിന് ചായ ഓഫര്‍ ചെയ്യുന്നതോടൊപ്പം ഞാന്‍‍ ഓഫീസ് ബോയിയെ നീട്ടി വിളിച്ചു..."പ്രവീണ്‍ ദോ ചായ് ബനാവോ". എന്റെ നാക്ക് വായ്ക്കുള്ളില്‍ തിരിച്ചെത്തുന്നതിനു എന്റെ വിശ്വസ്തന്‍ ഹാജരായിക്കഴിഞ്ഞിരുന്നു.
പാവം പയ്യനാ...18 തികയാത്ത പാല്‍ക്കാരന്റെ മകന്‍. ഗതികേടുകൊണ്ട് ലക്ഷം മുടക്കി പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച ഉള്ളത് കൊണ്ട് പാസ്പോര്‍ട്ടില്‍ വയസ് തിരുത്തി ഗള്‍ഫില്‍ നിന്ന് നോട്ടുകള്‍ പറിക്കാന്‍ വന്നവന്‍. ഒരു ചേട്ടനുള്ളത് പണ്ടെങ്ങോ നാട് വിട്ടു പോയി. അവനെ നമിക്കണം, ഇത്ര ചെറു പ്രായത്തിലെ സ്വമേധയാ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വാചാലനാവുന്നു. ഒരു പക്ഷെ സാഹചര്യങ്ങള്‍ മനുഷ്യനെ നേരത്തെ പക്വതയുള്ളവനാക്കുമായിരിക്കും.
കട്ടനാണോ അതോ പാലാണോ എന്ന ചോദ്യം എനിക്കിഷ്ടമല്ലാത്ത ആ ഓച്ചാനഭാഷയില് എനിക്ക് നേരെയും ഈശ്വര്‍നു നേരെയും എറിഞ്ഞു കൊണ്ടവന്‍‍  അടുത്ത ആജ്ഞക്ക് വേണ്ടി തല താഴ്ത്തി നില്‍ക്കുകയാണ്. "ഈശ്വര്‍ന് എന്താ വേണ്ടത്" ഞാന്‍ ചോദിച്ചു. പിന്നെ നടന്നത് കല്യാണരാമന്‍ സ്റ്റൈലില്‍ ഉള്ള ചില സംഭാഷണ ശകലങ്ങലാണ്.

ഈശ്വര്‍: എനിക്കിനി ചായ വേണ്ടാ
ഞാന്‍: അതെന്താ ഇങ്ങക്ക് ചായ കുടിച്ചാല്‍?
ഈശ്വര്‍: അത്...പിന്നെ...ഈ ചെക്കന്‍ മുസ്ലീമാണോ?
ഞാന്‍: അവന്റെ അമ്മേടെ...അല്ലാ അവന്റെ അമ്മേടെ നിര്‍ബന്ധം കൊണ്ട് അവന്‍ ഇടയ്ക്കിടെ കുറി തൊടാറുണ്ട്‌.
ഈശ്വര്‍: എന്നാപ്പിന്നെ എനിക്ക് അവന്റെ ചായ കുടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല, അന്യ മതസ്ഥന്റെ കയ്യില്‍ നിന്നും എന്തെങ്കിലും വാങ്ങി കഴിച്ചാല്‍ അത് ഞങ്ങള്‍ക്ക് ഹറാമാണ്.!
എന്റെ വികാര വിചാരങ്ങള്‍ മുഖത്ത് പ്രകടമാവാതിരിക്കാന്‍ ഞാന്‍ പെട്ടെന്ന് തന്നെ ഈശ്വര്‍നോട് 'വന്ന കാര്യത്തിലേക്ക്' കടക്കാന്‍ അപേക്ഷിച്ചു. എന്റെ മനസപ്പോള്‍ ഏതോ ഒരു പാതിരാത്രിക്ക് എനിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ദുസ്സ്വപ്നത്തിന്റെ കഥയുടെ പണിപ്പുരയിലായിരുന്നു. ആദ്യ സീന്‍ ഇങ്ങനെ തുടങ്ങുന്നു...
"നരകം എന്ന് ബോര്‍ഡ് വെച്ച ബസിലേക്ക് കയറാന്‍ ക്യൂ നില്‍ക്കുന്ന നാട്ടിലെ എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍"

1 comment:

  1. ബ്ലോഗ്ഗിങ്ങിലെക്ക് സ്വാഗതം സഹോ :-)
    നന്നായി എഴുതി..
    ഇതേ സംഭവം http://www.youtube.com/watch?v=NaUEPb5grsg
    ഇതില്‍ മനോഹരമായി പറഞ്ഞിട്ടുണ്ട്..



    ReplyDelete